കണ്ണൂർ: തേങ്ങ വിലയിടിക്കാൻ തമിഴ്നാട് ലോബി. തമിഴ്നാട് തേങ്ങ എടുക്കുന്നതു നിർത്തിയതോടെ കേരളത്തിൽ തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. മലബാർ മേഖലയിൽ 2000 ടൺ തേങ്ങ കെട്ടികിടക്കുന്നു.
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം എണ്ണമില്ലുകൾ പ്രവർത്തിക്കുന്നത് തമിഴ്നാട് തിരുപ്പൂരിനടുത്തുള്ള കാങ്കയമാണ്. കേരളത്തിൽ വ്യാപാരികൾ എടുക്കുന്ന പച്ചത്തേങ്ങ കാങ്കയത്തേക്കാണ് പോകുന്നത്. ഇത് കൊപ്രയാക്കിയ ശേഷം വെള്ളിച്ചെണ്ണയാക്കി കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്.
എന്നാൽ, കനത്ത മഴ കാരണം കാങ്കയത്തേക്കു കേരളത്തിൽ നിന്നുള്ള പച്ചത്തേങ്ങ എടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ, പ്രതിസന്ധിയിലായിരിക്കുന്നത് കേരളത്തിലെ വ്യാപാരികളും നാളികേര കർഷകരുമാണ്. എന്നാൽ, കേരളത്തിലെ തേങ്ങ വില കുറയ്ക്കാനുള്ള തമിഴ്നാട് ലോബിയുടെ കളിയാണ് ഇതിന്റെ പിന്നിലെന്നും സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ഒക്ടോബർ മുതൽ ജനുവരി വരെതേങ്ങയ്ക്ക് വിലയുള്ള കാലയളവാണ് . കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ തേങ്ങയുടെ വില 17 രൂപയോളമാണു കുറഞ്ഞത്. 75 രൂപ വിലയുണ്ടായിരുന്ന പച്ചത്തേങ്ങക്ക് കിലോയ്ക്ക് ഇപ്പോൾ 58 രൂപയാണ്. 82 രൂപവരെ നാളികേരത്തിന് വില വന്നിരുന്നു. വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞിട്ടുണ്ട്.